ജയ്‌പൂർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃനിരയെ വിമർശിച്ച് രംഗത്തെത്തിയ കപിൽ സിബലിനെ തള്ളി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യാൻ ഇടവരുത്തിയ കപിൽ സിബലിന്റെ നടപടി രാജ്യത്തെ മുഴുവൻ പാർട്ടി പ്രവർത്തകരെയും വേദനിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗെഹ്‌ലോട്ട് ഇക്കാര്യം വ്യക്‌തമാക്കിയത്. 1969, 1977, 1989, 1996 കാലങ്ങളിൽ കോൺഗ്രസ് പാർട്ടി വിവിധ പ്രതിസന്ധികളെ തരണം ചെയ്‌തിട്ടുണ്ട്. എന്നാൽ ഓരോ തവണയും ശക്‌തമായി തിരിച്ചുവരാൻ പാർട്ടിക്ക് സാധിച്ചു.
പാർട്ടി പിന്തുടർന്നു വരുന്ന പ്രത്യയശാസ്‌ത്രവും നയങ്ങളും പാർട്ടി നേതൃത്വത്തിൽ അടിയുറച്ചുള്ള വിശ്വാസവുമാണ് പ്രതിസന്ധികളെ മറികടന്ന് കോൺഗ്രസിന് തിരിച്ചെത്താൻ കാരണമായത്. തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് കാരണങ്ങൾ പലതാണ്. എന്നാൽ ഓരോതവണയും പാർട്ടി പ്രവർത്തകർ നേതൃത്വത്തിൽ അടിയുറച്ച വിശ്വാസമർപ്പിച്ചു. അതുകൊണ്ടാണ് ഓരോ പ്രതിസന്ധിക്ക് ശേഷവും കോൺഗ്രസ് മെച്ചപ്പെടുകയും 2004ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ രൂപീകരിക്കുയും ചെയ്‌തത്. അതുപോലെ ഇത്തവണയും പാർട്ടി പ്രതിസന്ധികളെ മറികടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താനും വികസന പാതയിൽ മുന്നോട്ട് നയിക്കാനും കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും ഗെഹ്‌ലോട്ട് അവകാശപ്പെട്ടു.
Read also: ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്