ന്യൂഡെൽഹി: രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചതായി ഗെഹ്‌ലോട്ട് വ്യക്‌തമാക്കി. 26 പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ‘ഇന്ത്യ’ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും ഗെഹ്‌ലോട്ട് അറിയിച്ചു.
അതേമസമയം, 2014ൽ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തിൽ വന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരി ആകരുതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അത് നേടാനാകില്ലെന്നും ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.
ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 50 ശതമാനം വോട്ട് ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മോദിയുടെ വോട്ട് വിഹിതം കുറയും. 2024ലെ തിരഞ്ഞെടുപ്പ് ഫലമാണ് ആരാണ് പ്രധാനമന്ത്രിയാകുന്നതെന്ന് നിർണയിക്കുന്നത്. ജനാധിപത്യത്തിൽ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് സാധ്യമല്ല. ഈ തീരുമാനം ജനങ്ങളാണ് എടുക്കേണ്ടതെന്നും അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
Most Read| ‘ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നത്, ലജ്‌ജയില്ല’; ത്രിപ്‌ത ത്യാഗി