ഷില്ലോങ്: ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈക്കോടതി. പദ്‌മശ്രീ പുരസ്‌കാര ജേതാവും ദ ഷിലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ കഴിഞ്ഞ ജൂലായിൽ രജിസ്‌റ്റർ ചെയ്‌ത കേസാണ് റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചത്. ഗോത്രവിഭാഗക്കാരല്ലാത്ത അഞ്ച് യുവാക്കൾക്ക് നേരെ ഗോത്രവിഭാഗക്കാരെന്ന് ആരോപിക്കപ്പെടുന്ന ചിലർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ഇവർ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് പട്രീഷ്യക്കെതിരെ ക്രിമിനൽ കേസെടുത്തത്.
കേസ് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചൊവ്വാഴ്‌ചയാണ് കോടതി തള്ളിയത്. സംസ്‌ഥാനത്ത് ഗോത്രവർഗക്കാരും അല്ലാത്തവരും തമ്മിൽ ഭിന്നതയുണ്ടാകാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ഗോത്രവർഗക്കാരുടെയും അല്ലാത്തവരുടെയും അവകാശങ്ങളും സുരക്ഷയും തമ്മിൽ താരത്യപ്പെടുത്തി ഒരു സമുദായത്തിന് അനുകൂലമായ നിലപാടെടുത്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജൂലായ് മൂന്നിന് ലോഗ്‌സോട്ടൻ ഗ്രാമത്തിൽ വെച്ച് 5 യുവാക്കളെ മുഖംമൂടി സംഘം ആക്രമിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഒരാളെ പോലും അറസ്‌റ്റ് ചെയ്‌തില്ല. ഇതുസംബന്ധിച്ച് വില്ലേജ് അധികൃതർക്കെതിരെ പട്രീഷ്യ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇവർ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യപ്പെട്ടിരുന്നു.
ഗോത്ര വിഭാഗക്കാരല്ലാത്തവർക്ക് നേരെ ആക്രമണം നടക്കുന്നതായും എന്നാൽ 1979 മുതൽ ഇത്തരം അക്രമികളെ അറസ്‌റ്റ് ചെയ്യുന്നില്ലെന്നും അറസ്‌റ്റ് ചെയ്‌തവരെ നിയമപരമായി ശിക്ഷിക്കുന്നില്ലെന്നും പട്രീഷ്യ ഫേസ്ബുക്ക് പോസ്‌റ്റിൽ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ മേഘാലയ ഏറെക്കാലമായി ഒരു പരാജയപ്പെട്ട സംസ്‌ഥാനമാണെന്നും പട്രീഷ്യ ചൂണ്ടിക്കാട്ടി.
തുടർന്ന് വില്ലേജ് കൗൺസിൽ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ അക്രമണങ്ങളിലുള്ള ആശങ്ക അറിയിക്കുകയാണ് താൻ ചെയ്‌തതെന്ന് പട്രീഷ്യ വ്യക്‌തമാക്കിയിരുന്നു.
Read also: വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍