ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ കാർ ഓടിച്ചത് ഡോ. ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി സ്ഥിരീകരണം. കാറിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎയും കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഉമറിന്റെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോട്ട് കാർ കഴിഞ്ഞദിവസം അറസ്റ്റിലായ ഭീകര സംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണ് സൂചന.
ഉമർ നബിയുടെ ഡോക്ടറായ ഒരു സുഹൃത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് കശ്മീരിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ഷാഹിദ പർവീൺ ഗാംഗുലിയും പരിശോധനയ്ക്കായി എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കാൻപുർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് മുന്നിൽ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഭീകരപ്രവൃത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ഫോടനത്തെ അപലപിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കിയ പ്രമേയത്തിലാണ് ഭീകര ബന്ധം കേന്ദ്ര സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































