ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുന്ന ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശൈത്യം തീവ്രമാവുകയും വായുനിലവാരം ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ളാൻ (ഗ്രാപ്) 4 പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്‌ഥാന സർക്കാർ.
രാവിലെ എട്ടുമണിമുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. 10, 12 ക്ളാസ് ഒഴികെ മറ്റെല്ലാ ക്ളാസുകൾക്കും അവധി പ്രഖ്യാപിച്ചു. ഓൺലൈനായി ക്‌ളാസുകൾ എടുക്കും. അവശ്യ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡെൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
എൽഎൻജി, സിഎൻജി, ഇലക്‌ട്രിക് ട്രക്കുകൾക്ക് ഇളവുണ്ട്. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും. കോളേജുകളിലെയും റഗുലർ ക്ളാസ് ഒഴിവാക്കി ഓൺലൈനാക്കാം. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം നൽകണം.
പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുക, രജിസ്‌ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്‌ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുക തുടനകിയ നടപടികളും സ്വീകരിക്കും. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുക, ഫാം ഫയർ, കാറ്റിന്റെ വേഗത കുറഞ്ഞതുൾപ്പടെയുള്ള പ്രതികൂല കാലാവസ്‌ഥയാണ് ഡെൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും മലിനീകരണ തോത് വർധിപ്പിച്ചത്. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. രാവിലെയും വൈകിട്ടും പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ കുറയ്‌ക്കാനാണ് ഡോക്‌ടർമാർ നൽകുന്ന നിർദ്ദേശം.
Most Read| നിർണായക നീക്കവുമായി ബൈഡൻ; യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി