ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയിബ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
ചെങ്കോട്ട, ചാന്ദ്നി ചൗക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇംപ്രൊവൈസ്ഡ് എക്സ്പ്ളോസീവ് (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനമാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി ആറിന് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പകരമായാണ് സംഘടന ഇത്തരമൊരു നീക്കം ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2025 നവംബർ പത്തിന് ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സ്ഫോടനം. ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന രജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ചു ചെങ്കോട്ടയ്ക്ക് മുന്നിലൂടെ പോവുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം



































