കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട് വ്യക്‌തമാക്കുന്നു. ഇത് സംബന്ധിച്ച നിർണായക റിപ്പോർട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.
ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് ജനുവരി 29നാണ്. മുംബൈയ്‌ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കംചെയ്‌തു. ലാബിന്റെ ജീവനക്കാരെയും ഡയറക്‌ടറേയും ചോദ്യം ചെയ്‌തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയിൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചിട്ടുണ്ട്.
ഫോണുകളിലെ വിവരങ്ങൾ ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന് മൊഴിയുണ്ടെന്നും അറിയിച്ചു. ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്‌തിരുന്നു. ഫോണിലെ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്‌ക് അഭിഭാഷകർക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാർഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്ത് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
Read Also: മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി