ന്യൂഡെൽഹി: വിവാഹമോചനത്തിന് ശേഷം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്‌ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125ആം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്‌ത്രീക്ക് അവകാശമുണ്ടെന്നാണ് വിധി.
ജസ്‌റ്റിസുമാരായ ബിവി നാഗരത്‌ന, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. സിആർപിസിയിലെ 125ആം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്‌ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് നൽകിയ ഹരജിയിലാണ് കോടതി വിധി.
മുസ്‌ലിം സ്‌ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിൽക്കില്ലെന്ന് യുവാവിന്റ ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്‌തമാക്കി. വിവാഹിതകൾക്ക് മാത്രമല്ല, എല്ലാ സ്‌ത്രീകൾക്കും സിആർപിസിയിലെ 125ആം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീൽ തള്ളുകയാണെന്നും ജസ്‌റ്റിസ് നാഗരത്‌ന പറഞ്ഞു.
സിആർപിസിയിലെ 125ആം വകുപ്പ്, മുസ്‌ലിം സ്‌ത്രീകൾക്കും ബാധകമായ ഒരു മതേതര വ്യവസ്‌ഥയാണെന്ന് നേരത്തെ ഷാ ബാനോ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. തന്റെ മുൻ ഭാര്യയ്‌ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി നിർദേശത്തെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്‌തത്. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്.
2017ൽ മുസ്‌ലിം വ്യക്‌തിനിയമപ്രകാരം ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടർന്നാണ് ജീവനാംശം നൽകുന്നത് ഹൈക്കോടതിയിൽ പരാതിക്കാരൻ ചോദ്യം ചെയ്‌തത്. തുടർന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീർപ്പാക്കാൻ കുടുംബ കോടതിയോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്‌തു. പിന്നാലെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി