വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് വർധനവിൽ നിന്ന് ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്‌താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബ്ളൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഡോക്‌ടർമാർ, മെഡിക്കൽ റെസിഡന്റുമാർ ഉൾപ്പടെയുള്ളവർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്. എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഈമാസം 21ആം തീയതി മുതലാണ് നിലവിൽ വന്നത്.
ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രഫഷണലുകൾക്ക് വൻ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. എന്നാൽ, വർധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും വിസ പുതുക്കുന്നവരും ഈ ഫീസ് നൽകേണ്ടതില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ എച്ച് 1 ബി വിസയ്‌ക്ക് 1700-5000 ഡോളർ (1.49 ലക്ഷം- 4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചിലവ്. എന്നാൽ, ഇപ്പോൾ ഈ തുക ഒരുലക്ഷം ഡോളർ (88 ലക്ഷം രൂപ) ആയാണ് ഉയർത്തിയിരിക്കുന്നത്. ഓരോ വർഷവും അനുവദിക്കുന്ന എച്ച് 1 ബി വിസയിൽ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024ൽ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ