ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകർമം. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ നിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്‌ഥാനത്തേക്ക് കൊണ്ടുപോകും.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഒരാഴ്‌ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്‌ഥാനത്തും ഒരാഴ്‌ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. സംസ്‌കാര സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.
അതേസമയം, മൻമോഹൻ സിങ്ങിന്റെ സ്‌മാരകത്തിനുള്ള സ്‌ഥലം സംബന്ധിച്ച് അവ്യക്‌തത തുടരുകയാണ്. അന്ത്യകർമങ്ങൾക്കും സംസ്‌കാരത്തിനും ഒരേ സ്‌ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്‌മാരകം നിർമിക്കാനുള്ള സ്‌ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. സ്‌ഥലം ഏതെന്ന് അടുത്തയാഴ്‌ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്‌തമായ സ്വാധീനം ചെലുത്തിയ ഡോ. മന്‍മോഹന്‍ സിങ് രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചെങ്കിലും ഇന്ത്യയിലെ നവ ഉദാരവൽകരണ നയങ്ങളുടെ ക്യാപ്‌റ്റനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. 1991–96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ മൻമോഹൻ സിംഗ് പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇദ്ദേഹം അസമിൽ രാജ്യസഭാംഗം എന്ന നിലയ്‌ക്കാണ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
രാജ്യസഭാംഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി രാത്രി എട്ടു മണിയോടു കൂടി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ഓടുകൂടി മരണം സ്‌ഥിരീകരിച്ചു.
Most Read| ഉദാരവൽകരണത്തിന്റെ ഉപജ്‌ഞാതാവ്, ഡോ. മന്‍മോഹന്‍ സിങ്