ജറുസലേം: മധ്യ-വടക്കൻ ഇസ്രയേലിലെ ബിന്യാമിനയ്‌ക്ക് സമീപമുള്ള സൈനിക ക്യാംപിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്.
ശനിയാഴ്‌ച ടെൽ അവീവിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന് കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിന് നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടായ ഏറ്റവും ശക്‌തമായ ആക്രമണങ്ങളിൽ ഒന്നാണിത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ബെയ്‌റൂട്ടിൽ വ്യാഴാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോൺ ആക്രമണമെന്നാണ് ഹിസ്ബുല്ല അറിയിച്ചത്.
ഈ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം, മധ്യ ഗാസയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിച്ച സ്‌കൂളിന് നേരെ ഞായറാഴ്‌ച ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും നിവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്