ജറുസലേം: ഹമാസ് നേതാവ് യഹ്യ സിൻവറിനെ വധിച്ചതിൽ തിരിച്ചടിച്ച് ഹിസ്ബുല്ല. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ സ്‌ഥിരീകരിച്ചു. നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്ക് സമീപമാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.
ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്‌താവ് അറിയിച്ചു. ലബനനിൽ നിന്ന് വിക്ഷേപിച്ച ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിച്ച് തകർന്നതായും രണ്ടെണ്ണം വെടിവെച്ചിട്ടതായും ഇസ്രയേൽ അധികൃതർ അറിയിച്ചു.
അമ്പതിലേറെ റോക്കറ്റുകൾ ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിൽ മിക്കവയും വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും സൈന്യം അവകാശപ്പെട്ടു.
അതിനിടെ, വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. മധ്യ ഗാസയിലെ അഭയാർഥി ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.
വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആയത്തുല്ല ഖമനയിയുടെ പ്രതികരണം. യഹ്യ കൊല്ലപ്പെട്ടതിന് പിന്നാലെ രൂക്ഷമായ പോരാട്ടമാണ് മേഖലയിൽ നടക്കുന്നത്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആണെന്ന് സ്‌ഥിരീകരിച്ചത്.
Most Read| പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി