കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പ്രഖ്യാപിച്ചു. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിർ ഉൾപ്പടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ആണ് പരാതി നൽകിയത്.
എറണാകുളം മരട് പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.
ഏഴ് കോടി രൂപയാണ് സിറാജ് സിനിമക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ, 18.65 കോടി മാത്രമായിരുന്നു നിർമാണ ചിലവ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമിതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഇസിഐആർ രജിസ്റ്റർ ചെയ്ത ഇഡി, സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ