ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയ്‌ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്‌തതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം.
ഫുട്‍പാത്തിലൂടെ പ്രഭാവതി അമ്മ നടന്നുവരുമ്പോൾ, സിഗ്‌നൽ മറികടക്കാൻ ഫുട്‍പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടർ വയോധിക തടയുകയായിരുന്നു. സ്‌കൂട്ടർ യാത്രികൻ മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ പിൻമാറിയില്ല. പിന്നീട്, കാലുകൾകൊണ്ട് വാഹനം തടഞ്ഞു.
വീണ്ടും സ്‌കൂട്ടറുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി. ഇതോടെയാണ് സ്‌കൂട്ടർ യാത്രക്കാരൻ പിൻവാങ്ങിയത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ വയോധികയ്‌ക്കായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ സൂപ്പർ അമ്മ. ‘എന്റെ വീട് ഇതിന്റെ അപുറത്താ… ഈ വഴി ഞാൻ നടന്നു വരുമ്പോൾ ഫുട്‍പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും. ഫുട്‍പാത്ത് കാൽനട യാത്രക്കാർക്കുള്ളതാണ്”- എന്നാണ് സംഭവത്തെ കുറിച്ച് പ്രഭാവതി അമ്മയ്‌ക്ക് പറയാനുള്ളത്.
മുമ്പൊരിക്കൽ ഫുട്‍പാത്തിലൂടെ വന്ന വാഹനം പ്രഭാവതിയമ്മ തടഞ്ഞിരുന്നു. അന്ന് വണ്ടിയോടിച്ച യുവാവ് പ്രഭാവതിയമ്മയെ അടിച്ചു. തുടർന്ന് എസിപിക്ക് പരാതി നൽകിയതിൽ യുവാവിനെ വിളിപ്പിച്ചു താക്കീത് ചെയ്‌തിരുന്നു. ഫുട്‍പാത്തിലൂടെ വാഹനം ഓടിക്കുന്നത് ഒരു സ്‌ഥിരം പരിപാടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!









































