ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. എന്നാൽ, റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ- വാഹന റാലി തുടങ്ങിയവക്കുള്ള വിലക്ക് തുടരും. അതേസമയം, ഹാളുകൾക്ക് അകത്തും പുറത്തും യോഗങ്ങൾ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.
ഇൻഡോർ ഹാളുകളിൽ അവിടെ ഉൾക്കൊള്ളുന്നതിന്റെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും തുറന്ന മൈതാനങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ 30 ശതമാനം പേരെ പങ്കെടുപ്പിക്കാനുമാണ് അനുമതി നൽകിയിട്ടുള്ളത്. വീടുകൾ കയറിയുള്ള പ്രചാരണത്തിന് നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. 20 പേരിൽ കൂടുതൽ ആളുകളെ വീടുകയറിയുള്ള പ്രചാരണങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ല.
രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയിലുള്ള പ്രചാരണ വിലക്കും തുടരും. നിലവിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി അഞ്ചിന് ബന്ധപ്പെട്ട സംസ്‌ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
Also Read: സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ








































