ന്യൂഡെൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ മാതൃകയിൽ ഇന്ത്യ മുഴുവൻ എസ്‌ഐആർ നടപ്പാക്കാനാണ് നീക്കം. 2026 ജനുവരി ഒന്ന് അടിസ്‌ഥാന യോഗ്യതാ തീയതിയായി കണക്കാക്കിയാണ് വോട്ടർപട്ടികയുടെ പരിഷ്‌കരണം.
ഇതുമായി ബന്ധപ്പെട്ട് ഈമാസം പത്തിന് എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്തിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തൽ, ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ- ബൂത്ത് ലൈൻ ഓഫിസർമാർ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
ഇന്ത്യ മുഴുവൻ എസ്‌ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഹാർ ഒഴികെയുള്ള എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന മാതൃകയിൽ അപേക്ഷകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്.
സെപ്‌തംബർ അവസാനമോ ഒക്‌ടോബർ ആദ്യമോ വോട്ടർമാർ അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ടി വരുമെന്നാണ് സൂചന. രാജ്യമെമ്പാടും എസ്‌ഐആർ നടത്താനുള്ള തീരുമാനം 2025 ജൂൺ 24ലെ ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ബിഎൽഒമാർ വഴിയായിരിക്കും വീടുകൾ സന്ദർശിച്ച് വോട്ടർമാർക്ക് അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുക.
ഇന്ത്യയൊട്ടാകെ ഈ പ്രക്രിയ നടപ്പിലാക്കും. തുടർന്ന് ഒരു വോട്ടർമാരുടെ ഒരു കരട് പട്ടിക കമ്മീഷൻ പ്രസിദ്ധീകരിക്കും. പരാതികളും എതിർപ്പുകളും ഉണ്ടെങ്കിൽ 25 ദിവസത്തിനുള്ളിൽ ഇവ തീർപ്പാക്കാനാണ് നീക്കം. തുടർന്ന് 2026 ജനുവരിയിൽ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ