കോഴിക്കോട്: കൊയിലാണ്ടി കുറവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഫോറസ്‌റ്റ് കൺസർവേറ്ററുടെ റിപ്പോർട്. ഇടഞ്ഞ ഗുരുവായൂർ പീതാംബരൻ എന്ന ആനയ്‌ക്ക് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തെ ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
ആനയുടെ രക്‌തപരിശോധനയിൽ മദപ്പാടിനുള്ള സാധ്യതയും കണ്ടെത്തി. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന്റെ തോത് കൂട്ടി. അപകടത്തിന് പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് കൺസർവേറ്റർ വനംമന്ത്രിക്ക് റിപ്പോർട് നൽകിയത്. എഴുന്നളളിപ്പിനായി കൊണ്ടുവന്ന പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെ ടെസ്‌റ്റോസ്‌റ്റിറോൺ പരിശോധന അപകടശേഷം നടത്തിയിരുന്നു.
പീതാംബരനിൽ ഈ ഹോർമോണിന്റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തൽ. ടെസ്‌റ്റോസ്‌റ്റിറോൺ കൂടിയാൽ ആനകളിൽ മദപ്പാടിനുള്ള സാധ്യതയുണ്ടാകും. മുൻപ് അഞ്ചുതവണ ഗുരുവായൂർ പീതാംബരൻ സമാനരീതിയിൽ ഇടയുകയും സമീപത്തുണ്ടായിരുന്ന ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തരത്തിലുള്ള ഒരാനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാൻ പാടില്ലായിരുന്നു. ക്ഷേത്രത്തിൽ അലക്ഷ്യമായി പടക്കങ്ങൾ പൊട്ടിച്ചിരുന്നു. ഈ ശബ്‌ദത്തിൽ പീതാംബരൻ അകലം പാലിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും ഫോറസ്‌റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 13നാണ് ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. പടക്കം പൊട്ടിയപ്പോൾ വിരണ്ട ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇതിനിടെ ക്ഷേത്രം ഓഫീസ് കെട്ടിടം തകർന്ന് വീണാണ് മൂന്നുപേർ മരിച്ചത്. പത്തുവർഷം മുൻപും ഇതേ ക്ഷേത്രത്തിൽ ആനയിടഞ്ഞിരുന്നു.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ