കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്. പിന്നെന്തിനാണ് പ്രശ്നമെന്ന് ചോദിച്ചാണ് ജസ്റ്റിസ് സിഎസ് ഡയസ് സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയത്.
വിശദമായ വാദത്തിന് ഹരജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര വാർത്താ-വിതരണ മന്ത്രാലയത്തിന് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു. സിനിമയ്ക്ക് എന്താണ് പ്രശ്നമെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ഇതോടെ ഹരജിയിലെ കാര്യങ്ങൾ ഹരജിക്കാരൻ ആവർത്തിച്ചു. എന്നാൽ, രാജ്യത്തെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയല്ലേ ഇതെന്ന് കോടതി ചോദിച്ചു.
സിനിമയ്ക്കെതിരെ ഒരു കേസുപോലുമില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് പ്രശസ്തിക്ക് വേണ്ടിയാണോ ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹരജിയിൽ പിന്നീട് വാദം കേൾക്കും. എമ്പുരാൻ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹരജിയിലെ വാദം. ചിത്രം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസികളെയും മോശമായി ചിത്രീകരിക്കുന്നു. പൃഥ്വിരാജ് തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എൻഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു തുടങ്ങിയവയാണ് ഹരജിയിലെ ആരോപണങ്ങൾ.
അതിനിടെ, ഹരജി നൽകിയ വിവി വിജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അച്ചടക്കം ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. വിജേഷ് ഹരജി നൽകിയത് ബിജെപിയുടെ അറിവോടെയല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും പാർട്ടി ജില്ലാ നേതൃത്വ വ്യക്തമാക്കി. ഇത്തരത്തിലൊരു ഹരജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി നയത്തിന് വിധേയമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടി എടുക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
Most Read| ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ; ലോകം നോക്കി നിൽക്കരുതെന്ന് യുനിസെഫ്