തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത പതിപ്പ് ഉടൻ തിയേറ്ററുകളിൽ എത്തിക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്‌ച രാത്രി വൈകിയും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് സെൻസർ ബോർഡ് അംഗങ്ങൾ പ്രത്യേക യോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങളെ കുറിച്ച് വീണ്ടും സിനിമ കണ്ട് തീരുമാനിക്കുകയും ചെയ്‌തിരുന്നു. സിനിമയുടെ ആദ്യഭാഗത്ത് 20 മിനിറ്റോളം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ഇടപെടൽ ഉണ്ടാവുകയും പിന്നീട് ചർച്ച ചെയ്‌ത് മൂന്ന് മിനിറ്റോളം വെട്ടിമാറ്റിയാൽ മതിയെന്ന തീരുമാനത്തിൽ എത്തുകയും ആയിരുന്നു.
സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ബജ്‌രംഗി എന്ന പേരിലും മാറ്റം വരുത്താൻ തീരുമാനമായി. പേരുമാറ്റമോ പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. സിനിമയിലെ കലാപ രംഗങ്ങളും ഗർഭിണിയായ യുവതിയെ ബലാൽസംഗം ചെയ്യുന്ന രംഗവും ഒഴിവാക്കും. നാല് ഭാഷകളിലായി നാലായിരം തിയേറ്ററുകളിലാണ് എമ്പുരാൻ നിലവിൽ പ്രദർശനം തുടരുന്നത്. വിവാദങ്ങൾക്കിടയിലും നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം.
വിവാദങ്ങളുയർന്ന സാഹചര്യത്തിൽ നടൻ മോഹൻലാൽ സാമൂഹിമ മാദ്ധ്യമത്തിലൂടെ ഖേദപ്രകടനം നടത്തുകയും സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്‌വിരാജ് സുകുമാരൻ മോഹൻലാലിന്റെ പോസ്‌റ്റ് പങ്കുവെക്കുകയും ചെയ്‌തിരുന്നു. അതേസമയം, സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സിനിമാ സംഘടനകളും മൗനം പാലിക്കുകയാണ്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!