വാഷിങ്ടൺ: ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയെ ചൂണ്ടിക്കാട്ടുമെന്ന് ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വിർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നിയമങ്ങളെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു. നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനെയും പരാമർശിച്ച് കൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ പ്രശംസ. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി കുറച്ചെന്ന് ബിൽ ഗേറ്റ്സ് പറയുന്നു. ‘ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കണമെങ്കിൽ ഇന്ത്യയെ ഉറ്റുനോക്കാൻ ഞാൻ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ത്യൻ വ്യവസ്ഥിതിക്ക് ചുറ്റുമുള്ള നവീകരണങ്ങൾ അസാധാരണമാണ്‘- അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: സ്വപ്നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്
ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകൾ തമ്മിലോ അല്ലെങ്കിൽ മൊബൈൽ ആപ്ളിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനവുമുൾപ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റൽ പേയ്മെന്റിനുമായി ഇന്ത്യ വിപുലമായ വേദികൾ സൃഷ്ടിച്ചിരിക്കുകയാണ്. അതൊരു മികച്ച മാതൃകയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിൻ വേഗത്തിൽ വികസിപ്പിച്ചെടുത്തതിലും ബിൽ ഗേറ്റ്സ് ഇന്ത്യയെ അഭിനന്ദിച്ചു. കോവിഡ് ചികിൽസക്കായി 2021ന്റെ ആദ്യപാദത്തിൽ 6 രീതികൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. കോവിഡ് ഭീതിജനകമായിരുന്നെങ്കിലും റിമോട്ട് ലേണിങ്, ടെലിമെഡിസിൻ, ഡിജിറ്റൽ പണമിടപാട് തുടങ്ങിയ നവീകരണങ്ങൾക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

































