തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘത്തിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പുകവലിയെ കുറിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിന് മറുപടിയായല്ല ഇത് പറയുന്നതെന്നും എംബി രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ ഉൾപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.
അതിനെ കൂട്ടുകാർ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതർ വരെ അതിലുണ്ട്. അതിന്റെ പേരിൽ പ്രതിഭയെ രാഷ്ട്രീയമായും വർഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
യു പ്രതിഭയുടെ മകൻ ഉൾപ്പടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 30 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനുമാണ് കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പ് മാത്രമാണ് ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സംഭവം, വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































