മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു.
സ്‌ഫോടനത്തിൽ ഫാക്‌ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രാവിലെ 10.30ഓടെയായിരുന്നു സംഭവം. എസ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്‌ടറിയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.
വലിയ സ്‌ഫോടനമാണ് ഉണ്ടായതെന്ന് സമീപവാസികളും പറയുന്നു. പിന്നാലെ പ്രദേശമാകെ കറുത്തപുക കൊണ്ട് നിറഞ്ഞു. അഞ്ചുകിലോമീറ്റർ ദൂരത്തിൽ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ