ചെന്നൈ: മാദ്ധ്യമപ്രവർത്തകരെന്ന വ്യാജ ഐഡി കാർഡുകൾ സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ ഇന്ന് മിക്കയിടങ്ങളിലും വ്യാപകമാവുകയാണ്. കന്യാകുമാരിയിൽ നിന്നാണ് പുതിയ വാർത്ത പുറത്തുവന്നത്. സ്വർണപ്പണയ സ്‌ഥാപന ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുമ്പോഴാണ് എട്ടുപേർ അടങ്ങിയ സംഘം പോലീസ് പിടിയിലായത്.
കന്യാകുമാരി ജില്ലയിലെ പുതുക്കടയിലാണ് സംഭവം. മാദ്ധ്യമപ്രവർത്തകരുടെ വ്യാജ ഐഡി കാർഡ് ധരിച്ചാണ് ഇവർ തട്ടിപ്പിനിറങ്ങുന്നത്. കൂട്ടാലുമൂട് സ്വദേശി നടത്തുന്ന സ്വർണ്ണക്കട സ്‌ഥാപനത്തിൽ കൂടുതൽ പലിശ ഈടാക്കുന്നെന്നും, പണയപ്പെടുത്തുന്ന സ്വർണാഭരണങ്ങൾ സ്‌ഥാപന ഉടമ മറിച്ച് വിൽക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
സ്‌ഥാപനത്തെ കുറിച്ച് വാർത്ത നൽകുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരുലക്ഷം രൂപ നൽകിയാൽ വാർത്ത നൽകുന്നത് ഒഴിവാക്കാമെന്നും ഉടമയോട് ഇവർ ആവശ്യപ്പെട്ടു. വിവരം ഉടമ പുതുക്കട പോലീസിൽ അറിയിച്ചു. തുടർന്ന് പണം വാങ്ങാൻ എത്തിയ തട്ടിപ്പ് സംഘത്തെ മഫ്‌തിയിലെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാസികയുടെ പേരിലുള്ള വ്യാജ ഐഡി കാർഡുകളാണ് ഇവരുടെ കൈവശമുള്ളതെന്ന് വ്യക്‌തമായി. കേരള രജിസ്‌ട്രേഷനിലുള്ള ആഡംബര കാറുകളും നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആഡംബര ജീവിതത്തിനാണ് പണം തട്ടുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മുൻപ് സർക്കാർ ഉടമസ്‌ഥതയിലുള്ള മദ്യവിൽപ്പന കേന്ദ്രങ്ങളിലും സംഘം സമാനമായി തട്ടിപ്പ് നടത്തിയിരുന്നു. വൃത്തിഹീനമായ പരിസരമാണെന്നും, മദ്യ വിൽപ്പനയിൽ ക്രമക്കേടുണ്ടെന്നും, സമയം കഴിഞ്ഞും വിൽപ്പന നടത്തുന്നുവെന്നും ഇവയെല്ലാം വാർത്തയാക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇത്തരത്തിൽ മാദ്ധ്യമപ്രവർത്തകരുടെ വ്യാജ തിരിച്ചറിയാൽ കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൊലപാതകങ്ങളും വിവിധ മാഫിയ പ്രവർത്തനങ്ങളും കേരളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ വ്യാപകമാകുന്നുണ്ട്. ‘മാദ്ധ്യമപ്രവർത്തനം’ എന്ന ധർമത്തെയും മാദ്ധ്യമപ്രവർത്തകരെയും ഒരേപോലെ സംശയനിഴലിൽ നിർത്തുന്ന ഇത്തരം പ്രവൃത്തികളെ തടയാൻ JournalistsClub.com പോലുള്ള വിശ്വസനീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
Kauthukam| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി



































