തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെക്കാലം ചികിൽസയിലായിരുന്നു. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.
പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ്. ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബിഎ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു. കെഎസ്യുവിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റ് പ്രസിഡണ്ട് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭാ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മൽസരം 1970ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സിപിഎം എംഎൽ ആയിരുന്ന ഇഎം ജോർജിനെ ഏഴായിരത്തിൽപ്പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ഏല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും (1977,1980,1982,1987,1991,1996,2001,2006,2011,2016,2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
1977ൽ കെ കരുണാകരൻ മന്ത്രിസഭയിലും 1978ൽ എകെ ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ മന്ത്രിയായി. 1981-82 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995ലെ കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 2004ൽ ആദ്യമായി മുഖ്യമന്ത്രി ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹാര മാർഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. മുഖ്യമന്ത്രിയായിരുന്ന 2004,2006,2011,2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി.
മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടിയ ജനപ്രിയ നായകനാണ് ഉമ്മൻചാണ്ടി. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിന് ഇഴുകിചേർന്ന് നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Most Read: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2000 കോടി കടമെടുക്കും