ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പോലീസ് കേരളത്തിലെത്തി പിടികൂടിയത്.
മുംബൈ ബോർവാലി സ്വദേശി ജിതിന്റെ പരാതിയിലാണ് നടപടി. 2017 മുതൽ കുറിയർ കമ്പനി നടത്തിയിരുന്ന ജിതിൻ, കമ്മിഷൻ അടിസ്‌ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നൽകുന്നുണ്ട്. ഒന്നരമാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെ സൗക്കാർപെട്ടിലേക്ക് രണ്ട് ഡ്രൈവർമാരെ അയച്ചിരുന്നു.
വാഹനം ചെന്നൈ- ബെംഗളൂരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോൾ, കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കുറിയർ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനം കൈക്കലാക്കി. ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ വാഹനവും ഡ്രൈവർമാരെയും ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ടു.
തുടർന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാ സംഘം കേരളത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയത്. കേരളത്തിലെത്തിയ അന്വേഷണ സംഘം അഞ്ചുപേരെ പിടികൂടി. 12 പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഒരു സംഘം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അറസ്‌റ്റിലായവരെ കസ്‌റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Most Read| പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കും; പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി








































