കൽപ്പറ്റ: വയനാട് വനംവകുപ്പ് ഉദ്യോഗസ്‌ഥയെ അർധരാത്രി ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ. സംഭവത്തിൽ രതീഷ് കുമാറിന്റെ ശബ്‌ദരേഖ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
പടിഞ്ഞാറത്തറ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. രതീഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്‌ചയാണ് പരാതി ഉയർന്നത്. ഫോറസ്‌റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥ തന്നെയാണ് പരാതി നൽകിയിരുന്നത്.
സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് ഫോൺ സംഭാഷണം പുറത്തുവന്നത്. രതീഷ് കുമാർ അതിജീവിതയോട് നടത്തിയ ഫോൺ സംഭാഷണമാണ് ഇന്നലെ പുറത്തുവന്നത്.
പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് യുവതിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് പറയുന്നുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് സംഭാഷണത്തിൽ പറയുന്നുണ്ട്. പണം വാഗ്‌ദാനം ചെയ്‌ത് അതിജീവിതയെ സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. എന്നാൽ, താൻ നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്നാണ് അതിജീവിത പ്രതിയോട് തിരിച്ചു ചോദിച്ചത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം