ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഡെൽഹി മോത്തിലാൽ നെഹ്റു മാർഗിലുള്ള വസതിയിലാണ് ഇപ്പോൾ മൃതദേഹം.
ഒട്ടേറെപ്പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. നാളെ രാവിലെ എട്ടുമണിക്ക് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാം. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 9.30വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം തുടരും. ഇതിന് ശേഷം വിലാപയാത്രയായാണ് ഭൗതികശരീരം അന്ത്യകർമങ്ങൾക്കായി കൊണ്ടുപോവുക.
ഇതിനിടെ, മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
അന്ത്യകർമങ്ങൾക്കായി സർക്കാർ നിശ്ചിത പ്രോട്ടോക്കോൾ പിന്തുടരുന്നുണ്ട്. വിലാപയാത്രക്ക് മുൻപ് ഭൗതികശരീരത്തിൽ ദേശീയ പതാക പുതപ്പിക്കും. തുടർന്ന് ആദരസൂചകമായി 21 ഗൺ സല്യൂട്ട് നൽകും. ദേശീയ ദുഃഖാചരണം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സംസ്കാര സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് സർക്കാരിന്റെ പൊതുചടങ്ങുകളോ ഔദ്യോഗിക പരിപാടികളോ ഉണ്ടാകില്ല. നാളെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല






































