മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ 6.30ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു.
ലാത്തൂരിൽ നിന്ന് ഏഴുതവണ ലോക്‌സഭയിലെത്തി. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവെച്ചിരുന്നു.
മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി 1935 ഒക്‌ടോബർ 12നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലുള്ള ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി.
1972ൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മഹാരാഷ്‌ട്ര നിയമസഭയിലേക്ക് വിജയിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലത്തൂർ മണ്ഡലത്തിൽ ലോക്‌സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്‌സഭാ സ്‌പീക്കറായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും സേവനം അനുഷ്‌ഠിച്ചു.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി




































