എറണാകുളം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിച്ചത്. എറണാകുളം ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് രേഖാമൂലം അറിയിച്ചു.
ഇന്നലെ മുതലാണ് സംസ്‌ഥാനത്ത് ടാങ്കർ ലോറി ഉടമകൾ സമരം ആരംഭിച്ചത്. ഇതേ തുടർന്ന് ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് നിർത്തി വച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന സാഹചര്യത്തിലേക്ക് എത്തിയിരുന്നു.
ടാങ്കർ ലോറി ഉടമകൾ 13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടന്നത്. എണ്ണ കമ്പനികളാണ് സർവീസ് ടാക്‌സ് നൽകേണ്ടതെന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്. തുടർന്നാണ് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.
Read also: ആടിനെ പട്ടിയാക്കുക എന്നതാണ് യുഡിഎഫ് സമീപനം; വിമർശിച്ച് എകെ ബാലൻ