തിരുവനന്തപുരം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. നിലവിൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ 600 ഓളം ലോറികൾ ആണ് രണ്ട് കമ്പനികളിലായി ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്.
13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കെന്ന് പെട്രോളിയം പ്രൊഡക്‌ട്‌സ് ട്രാൻസ്‌പോർടേഴ്‌സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചിരുന്നു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്‌സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ലോറി ഉടമകൾ സമരം തുടരുന്നത്.
ബിപിസിഎൽ, എച്ച്പിസിഎൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലോറി ഉടമകളുടെ നിലപാട്. അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കുന്നില്ല.
Most Read: സിൽവർ ലൈൻ; സംസ്‌ഥാനത്ത് കല്ലിടൽ ഇന്നും തുടരും- കടുത്ത പ്രതിഷേധം ഉയരും