തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ ഉന്നത ഉദ്യോഗസ്‌ഥ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കഐംഎംഎല്‍ എംഡി എസ് ചന്ദ്രബോസ്, മലബാര്‍ സിമന്റ്‌സ് എംഡി എം മുഹമ്മദാലി എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. .
സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് നേരത്തെ തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചിരുന്നു. ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് ഓയില്‍ ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
ബുധനാഴ്‌ച പുലര്‍ച്ചെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. വെട്ടുകാട് മുതല്‍ വേളി വരെ രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ കടലില്‍ എണ്ണ പരന്നു. കടലിലേക്ക് എണ്ണ ഒഴുകിയെത്തുന്നത് കണ്ട മല്‍സ്യ തൊഴിലാളികളാണ് ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചത്.
ഗ്‌ളാസ് പൗഡര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണയാണ് ഫര്‍ണസ് ഓയില്‍. അതേസമയം തീരത്തടിഞ്ഞ എണ്ണ നീക്കാനുള്ള ശ്രമം തുടരുകയാണ്. എണ്ണ പടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയതോടെ ബീച്ചില്‍ ജനങ്ങള്‍ ഇറങ്ങുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read Also: കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര