കോഴിക്കോട്: 6 ദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ സ്വർണവില ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഈ മാസം 17ആം തീയതി 55,000 രൂപയിലെത്തിയ പവന്റെ വില കഴിഞ്ഞ 6 ദിവസമായി തുടർച്ചയായി കുറഞ്ഞു 53,960ലെത്തി.
വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങാനുള്ള സാധ്യത കൂടുതലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കന്‍ രാഷ്ട്രീയയത്തിലെ അസ്ഥിരതയും ക്രിപ്റ്റോ കറൻസിയുടെ കുതിച്ചുകയറ്റവുമാണ് വിലയുടെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.
രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
HEALTH | 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം








































