ന്യൂഡെൽഹി: ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ) നിർദ്ദേശിച്ച പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
65 വയസ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിലക്കാണ് നീക്കിയത്. മുതിർന്ന പൗരൻമാർക്കായി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പുതിയ പോളിസികൾ ഏർപ്പെടുത്തണം. അവർക്ക് ക്ളെയിം നൽകാനും പരാതികൾ പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം.
അർബുദം, ഹൃദ്രോഗം, വൃക്കരോഗം, എയ്‌ഡ്‌സ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇൻഷുറൻസ് പോളിസി നിഷേധിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ മാരക രോഗങ്ങൾ ചൂണ്ടിക്കാണിച്ച് പോളിസി നിഷേധിക്കാറുണ്ട്. നിലവിലുള്ള അസുഖങ്ങൾക്ക് ഇനിമുതൽ 36 മാസം കഴിഞ്ഞാൽ ഇൻഷുറൻസ് ആനുകൂല്യം നൽകണം. 48 മാസം വരെ നൽകേണ്ട എന്ന പരിധിയാണ് 36 മാസമായി കുറച്ചത്. പോളിസി എടുക്കുമ്പോൾ രോഗാവസ്‌ഥ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് നൽകണം.
മുതിർന്നവർ, വിദ്യാർഥികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് അനുയോജ്യമായ പുതിയ പദ്ധതികൾ ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണം. ആയുർവേദം, യുനാനി ഉൾപ്പടെയുള്ള ആയുഷ് ചികിൽസയ്‌ക്ക് പരിധി പാടില്ലെന്നും ഇൻഷുറൻസ് കവറേജിലുള്ള മുഴുവൻ തുകയും നൽകണമെന്നും ഐആർഡിഎഐ ഉത്തരവിലുണ്ട്.
Most Read| മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം