തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ (78) സമാധി സബ് കളക്‌ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ ഇന്ന് തുറന്ന് പരിശോധിക്കും. സബ് കളക്‌ടർ സ്‌ഥലം പരിശോധിക്കുകയാണ്.
വ്യാഴാഴ്‌ച രാവിലെയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന പോസ്‌റ്റർ മക്കൾ വീടിന് സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്‌ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പോലീസിന് നൽകിയ മൊഴി. ഗോപൻ സ്വാമിയുടേത് കൊലപാതകമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
രാവിലെ 11 മണിയോടെ ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്‌തിയെ അടക്കം ചെയ്യുന്നത് ആരും അറിയാൻ പാടില്ലെന്നും കുടുംബം പറയുന്നു.
ബന്ധുക്കളെയോ നാട്ടുകാരെയോ വാർഡ് അംഗത്തെയോ അറിയിക്കാതെ, മണ്ഡപം കെട്ടി ഗോപന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്ളാബിട്ട് മൂടിയെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്‌റ്റർ കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു കളക്‌ടർക്ക് റിപ്പോർട് നൽകുകയായിരുന്നു.
അതേസമയം, സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. സമാധിയിടം പൊളിച്ചു മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































