തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ ചർച്ച നടക്കുക. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെ കൂടി സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് സംസ്‌ഥാന സർക്കാർ ആശാവർക്കർമാരുമായി ചർച്ച നടത്തുന്നത്. അതേസമയം, സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് എസ് മിനി പറഞ്ഞു. ആശമാരുടെ സമരം 52ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം 14ആം ദിവസവും തുടരുകയാണ്.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വീണാ ജോർജ് ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം, 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർഗോഡും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ