ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ ഗവർണർ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഇരു സർവകലാശാലകളിലും താൽക്കാലിക വിസിമാരെ കണ്ടെത്താൻ സുപ്രീം കോടതി സേർച്ച് കമ്മിറ്റിയെ നിയോഗിക്കും.
കമ്മിറ്റിയിലേക്ക് അഞ്ച് പേരുകൾ നൽകാൻ കോടതി നിർദ്ദേശിച്ചു. സർക്കാരിനും ഗവർണർക്കും യുജിസിക്കും പേരുകൾ നൽകാം. നാളെ പേരുകൾ നിർദ്ദേശിക്കണം. സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഗവർണർ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്‌നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
വിസി നിയമനത്തിൽ സർക്കാരും ഗവർണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ നിർണായക നീക്കം. എന്താണ് സ്‌ഥിരം വിസി നിയമനം വൈകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഗവർണർ സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അധികാരമെന്ന് കോടതി ചോദിച്ചപ്പോൾ. സർക്കാരിനാണ് അധികാരമെന്ന് അഭിഭാഷകൻ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങൾ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടർന്നാണ്, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നത്. ഗവർണറുടെ നടപടി ഏകപക്ഷീയവും കോടതി വിധിക്ക് എതിരാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്‌ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലറായ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഗവർണർ സംസ്‌ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ മറികടന്ന് നേരത്തെ ഉണ്ടായിരുന്ന താൽക്കാലിക വൈസ് ചാൻസലർമാരെ പുനർനിർമിച്ചുകൊണ്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല വിസിയായും നിയമിച്ചുകൊണ്ട് ഗവർണർ വിജ്‌ഞാപനം പുറപ്പെടുവിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇരുവരെയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
Most Read| തീരുവ യുദ്ധം; മോദി യുഎസിലേക്ക്, ട്രംപുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന