തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ, കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും സ്വീകരിക്കും. സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോട് മന്ത്രി അഭ്യർഥിച്ചു.
എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്‌മസ് പരീക്ഷക്ക് മുൻപ് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ഇതിൽ ശക്‌തമായ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട് സമർപ്പിക്കണം.
ചോദ്യപേപ്പർ ചോർന്ന സംഭവം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്‌ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നേരിട്ട് ഡിജിപിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുമെന്നും ശിവൻകുട്ടി പറഞ്ഞു.
ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന സംഭവം പോലീസ് ക്രൈം ബ്രാഞ്ചും വിദ്യാഭ്യാസ വകുപ്പുമാണ് അന്വേഷിക്കുന്നത്. എഡിജിപി എച്ച് വെങ്കിടേഷിനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ചുമതല. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എസ് ഷാനവാസ് ചെയർമാനായ ആറംഗ സമിതിയാണ് വകുപ്പുതല അന്വേഷണം നടത്തുക.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ