തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരായ വ്യവസായ ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്‌ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
എൻ പ്രശാന്തിന്റെ പ്രതികരണങ്ങൾ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകർത്തു. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്കിടയിൽ പ്രശാന്ത് വിഭാഗീയത വളർത്താൻ ശ്രമിച്ചു. കെ ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക് ചെയ്‌തിട്ടില്ല. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചത് ഗോപാലകൃഷ്‌ണനാണ്. തന്റെ ഫോൺ റീസെറ്റ് ചെയ്‌ത ശേഷമാണ് ഫൊറൻസിക് പരിശോധനയ്‌ക്ക് നൽകിയത്.
ഐഎസുകാർക്കിടയിൽ വേർതിരിവ് ഉണ്ടാക്കുകയും ഐക്യം തകർക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ജാതീയ വേർതിരിവിന് ഗോപാലകൃഷ്‌ണൻ ലക്ഷ്യമിട്ടതായും ഉത്തരവിൽ പറയുന്നു. മതാടിസ്‌ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണ് കെ ഗോപാലകൃഷ്‌ണനെ സസ്‌പെൻഡ് ചെയ്‌തത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്‌പെൻഷൻ ലഭിച്ചത്. ഒക്‌ടോബർ 31ന് ഗോപാലകൃഷ്‌ണൻ അഡ്‌മിൻ ആയി ആദ്യം മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചത് പുറത്തുവന്നതിനെ തുടർന്നുള്ള അന്വേഷണമാണ് സസ്‌പെൻഷനിൽ കലാശിച്ചത്.
തന്റെ ഫോൺ ഹാക്ക് ചെയ്‌തതാണെന്ന ഗോപാലകൃഷ്‌ണന്റെ വാദത്തിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഉന്നതി സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിന് പിന്നിൽ എ ജയതിലക് ആണെന്നാരോപിച്ചു പ്രശാന്ത് സാമൂഹിക മാദ്ധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്‌പെൻഷൻ വിളിച്ചുവരുത്തിയത്.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി