വാഷിങ്ടൻ: എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്.
ഇന്ത്യയിൽ നിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. ഉയർന്ന വൈദഗ്‌ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1 ബി വിസകളാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.
യുഎസ് പൗരൻമാരെയും സ്‌ഥിര താമസക്കാരെയും കൊണ്ട് നികത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ധ്യമുള്ള ജോലികൾക്കായി മികച്ച വിദേശികളെ കൊണ്ടുവരാനാണ് എച്ച്1 ബി വിസകളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. അവർ വളരെ സന്തോഷത്തിൽ ആയിരിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
”കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്‌ക്ക് നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കും”- ട്രംപ് പറഞ്ഞു. ശാസ്‌ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ ജോലിക്ക് ആളുകളെ കണ്ടെത്താൻ പ്രയാസമുള്ളതിനാലാണ് ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കായി 1990ൽ എച്ച്1 ബി പ്രോഗ്രാം ആരംഭിച്ചത്.
കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കാൻ ഈ വിസകൾ കമ്പനികളെ സഹായിക്കുന്നുണ്ടെന്നും തൊഴിലാളികളുടെ സംരക്ഷണം കുറവാണെന്നും വിമർശകർ പറയുന്നു. ഓരോവർഷവും 85,000 വിസകളാണ് നറുക്കെടുപ്പിലൂടെ നൽകിയിരുന്നത്.
ഈവർഷം ആമസോണാണ് എച്ച്1 ബി വിസകൾ ഏറ്റവും കൂടുതൽ നേടിയത്. 10,000ൽ അധികം വിസകൾ ലഭിച്ചു. ടാറ്റ കൺസൾട്ടൻസി, മൈക്രോസോഫ്‌റ്റ്, ആപ്പിൾ, ഗൂഗിൾ എന്നീ കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്. കാലിഫോർണിയയിലാണ് എച്ച്1 ബി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ളത്. മൂന്നുവർഷത്തെ കാലാവധിയാണ് എച്ച്1 ബി വിസയ്‌ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും.
ഈ വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്കാണ്. അതിനാൽ തന്നെ ഇതിൽ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യക്കാർക്ക് തന്നെയാകും. 2020 മുതൽ 2023 കാലയളവിൽ ആകെ അനുവദിച്ച എച്ച്1 ബി വിസകളുടെ 73% ഇന്ത്യക്കാർ ആയിരുന്നു.
Most Read| ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ