വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്‌ധ്യവും ഉള്ളവർക്ക് മുൻഗണന നൽകും.
ഇതിനായി വെയ്റ്റഡ് സിലക്ഷൻ രീതി നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി കൂടുതൽ യോഗ്യതയുള്ളവർക്ക് ആയിരിക്കും മുൻഗണന. വെയ്റ്റഡ് സിലക്ഷൻ രീതിയുടെ ഭാഗമായി പുതിയ ശമ്പള ബാൻഡുകൾ സൃഷ്‌ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരുതവണയാകും പരിഗണിക്കുക.
യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്‌കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആഗോള പ്രതിഭകളെ യുഎസ് സമ്പദ് വ്യവസ്‌ഥയിലേക്ക് ആകർഷിക്കാൻ പുതിയ നിർദ്ദേശം വഴിവയ്‌ക്കുമെന്ന് മാനിഫെസ്‌റ്റ് ലോയിലെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാര പറഞ്ഞു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി