ജറുസലേം: ഹമാസും ഇസ്രയേലും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. റഫാ അതിർത്തിയിൽ ഹമാസ്-ഇസ്രയേൽ സൈനികർ തമ്മിൽ ഏറ്റുമുട്ടി. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിന് പിന്നാലെ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായുമാണ് റിപ്പോർട്.
വെടിനിർത്തൽ കരാർ ലംഘിച്ചതിനെച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്‌പരം പഴിചാരുന്നതിനിടെയാണ് ഏറ്റുമുട്ടൽ. ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തുരങ്കങ്ങളും സൈനിക കേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിനായി പ്രദേശത്ത് ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണ്. ശക്‌തമായി പ്രതികരിക്കുമെന്നും എക്‌സ് പോസ്‌റ്റിലൂടെ ഐഡിഎഫ് അറിയിച്ചു.
ഗാസയ്‌ക്കും ഈജിപ്‌തിനും ഇടയിലുള്ള റഫാ അതിർത്തി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഇസ്രയേൽ അറിയിച്ചിരുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിനെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ബന്ദികളുടെ കുറച്ചുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തൽ ദുഷ്‌കരമാണെന്ന് ഹമാസ് പറഞ്ഞിരുന്നു.
അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നും അതിനാൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ കഴിയില്ലെന്നുമാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിക്കാത്തത് ഇസ്രയേലിന്റെ ആക്രമണം കാരണമാണെന്നും ഹമാസ് കുറ്റപ്പെടുത്തി. പിന്നാലെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ