കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുന്നോൽ സ്വദേശി നിജിൻ ദാസാണ് അറസ്റ്റിലായത്. ഇയാൾ കൊലയിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്റ്റിലായായവരുടെ എണ്ണം അഞ്ചായി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. കേസിൽ ഇതുവരെ അറസ്റ്റിലായ നാല് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്.
ഇന്നലെ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉൾപ്പടെ ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡണ്ടും തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കൊലയിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാളെയാണ് ഇന്ന് പിടികൂടിയത്.
സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെ തലശേരി ന്യൂമാഹിക്കടുത്താണ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നാണ് പോലീസ് എഫ്ഐആർ. ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ സിറ്റി അഡീഷണൽ എസ്പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: സിൽവർ ലൈൻ ബാധ്യതയാകില്ല; പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി






































