കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിന് പാലാരിവട്ടം പോലീസ് നോട്ടീസ് നൽകി. ഉച്ചക്ക് ശേഷം പിസി ജോർജ് സ്റ്റേഷനിൽ ഹാജരായേക്കുമെന്നാണ് വിവരം. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജിന് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. പിസി ജോർജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിസി ജോർജിന്റെ പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.
Most Read: കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു








































