തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. എല്ലാ ജില്ലകളിലും മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം, കോഴിക്കോട് ജില്ലയിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കളക്‌ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. എന്നാൽ, ആവശ്യമായ ഘട്ടങ്ങളിൽ ജില്ലാതലത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ടു മരണം റിപ്പോർട് ചെയ്‌തു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡിഷ സ്വദേശി ഡിസ്‌ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങിമരിച്ചു. പടിയറക്കടവ് സ്വദേശി സധാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
അതേസമയം, കണ്ണൂരും വയനാടും കാസർഗോഡും റെഡ് അലർട് തുടരുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. നാളെ കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ കണ്ണൂരിൽ പുഴകൾ കരകവിഞ്ഞു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. മലപ്പുറത്തും കോഴിക്കോടും കനത്ത മഴയിൽ വൻ നാശനഷ്‌ടങ്ങൾ ഉണ്ടായി.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി