തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരിക്ക് റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്‌തമാക്കി.
ഇന്ന് തന്നെ ഹരജി നൽകാനും ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, എസ് മനു എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. എന്നാൽ അപ്പീലായല്ല, കേസിൽ കക്ഷിയാണെങ്കിൽ റിട്ട് ഹരജിയുമായി സിംഗിൾ ബെഞ്ചിനെയാണ് സമീപിക്കേണ്ടത് എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുൻപ് സിംഗിൾ ബെഞ്ചിൽ ഹരജി നൽകാമെങ്കിൽ ഇന്ന് തന്നെ കേസ് പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
റിപ്പോർട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് കഴിഞ്ഞ ദിവസം നടി അപ്പീൽ നൽകിയത്. ജസ്‌റ്റിസ് ഹേമ കമ്മറ്റിക്ക് മുമ്പാകെ താനടക്കമുള്ളവർ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രഞ്‌ജിനി ഹരജിയിൽ പറയുന്നത്.
അതിനിടെ, സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടുന്നത് വ്യാപക ലൈംഗിക ചൂഷണമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച എട്ടു മാദ്ധ്യമങ്ങൾക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് സാംസ്‌കാരിക വകുപ്പ് നൽകിയത്. അടിമുടി വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അവസരത്തിന് വേണ്ടി വിട്ടുവീഴ്‌ച ചെയ്യേണ്ട സ്‌ഥിതിയാണ് സ്‌ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഇതിന് ഏജന്റുമാരും ഉണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹകരിക്കാത്തവർക്ക് അവസരം നിഷേധിച്ചു ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളത്. സ്‌ത്രീകൾക്ക് പോലീസിൽ പരാതി നൽകാൻ കഴിയാത്ത സ്‌ഥിതിയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യൽ മീഡിയ ആക്രമണവും പരാതി നൽകാതിരിക്കാൻ കാരണമാണ്. സ്‌ത്രീകൾ മാത്രമല്ല പുരുഷൻമാരും സിനിമാ രംഗത്ത് നിശബ്‌ദറാക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം.
അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രമല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്.
നടിമാരുടെ മുറിയിൽ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെയും കൊണ്ടുപോകേണ്ട അവസ്‌ഥയാണ്. മൂത്രം ഒഴിക്കാൻ സൗകര്യമില്ലാത്തതിനാൽ സെറ്റിൽ സ്‌ത്രീകൾ വെള്ളം കുടിക്കാതെ നിൽക്കുന്നു. പലർക്കും യൂറിനറി ഇൻഫെക്ഷൻ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായി സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































