തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം.
റിപ്പോർട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് കഴിഞ്ഞ ദിവസം നടി അപ്പീൽ നൽകിയത്. ഈ ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഇതിന് പിന്നാലെയായിരിക്കും റിപ്പോർട് പുറത്തുവിടണോ വേണ്ടയോ എന്ന് സംബന്ധിച്ചുള്ള തീരുമാനം.
ജസ്‌റ്റിസ് ഹേമ കമ്മറ്റിക്ക് മുമ്പാകെ താനടക്കമുള്ളവർ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രഞ്‌ജിനി ഹരജിയിൽ പറയുന്നത്. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്‌റ്റിസ് ഹേമ ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോർട് പുറത്തുവിടുന്നതിന് മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോട് കൂടി മാത്രമേ റിപ്പോർട് പുറത്തുവിടാവൂ എന്നുമാണ് രഞ്‌ജിനിയുടെ ആവശ്യം.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി