കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയില്ലെന്ന പ്രതികരണവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് ഫേസ്ബുക്ക് വീഡിയോയിലാണ് നൗഷാദിന്റെ പ്രതികരണം. ഹേമചന്ദ്രന്റേത് ആത്‍മഹത്യ ആണെന്നും മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് ഗൾഫിയിലെത്തിയതെന്നും പോലീസിന് മുന്നിൽ ഹാജരാകുമെന്നും നൗഷാദ് വീഡിയോയിൽ പറഞ്ഞു. ”തനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പടെ മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി ഒരുമിച്ച് പോയതാണ്.
എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പോലീസിന്റെ കൈവശമുണ്ട്. എന്നാൽ, ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്‌തിരുന്നു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹേമചന്ദ്രൻ മനഃപൂർവം ആത്‍മഹത്യ ചെയ്യാൻ തന്നെ വന്നതാണ്. വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു ഹേമചന്ദ്രൻ താമസിച്ചത്. ആവശ്യമെങ്കിൽ അയാൾക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടത്.
ഹേമചന്ദ്രൻ ആത്‍മഹത്യ ചെയ്‌തതാണ്. അല്ലാതെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നതെല്ലാം തെറ്റാണ്. ചെയ്‌ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. എന്നാൽ, ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറല്ല”- നൗഷാദ് വീഡിയോയിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട്ട് നിന്ന് 2024 മാർച്ച് 20നാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത്. തമിഴ്‌നാട് ചേരമ്പാടിയിൽ വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഇക്കഴിഞ്ഞ ജൂൺ 28നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ ബത്തേരി നെൻമേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബിഎസ് അജേഷ് (അപ്പു-27) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് മുൻപ് മർദ്ദനമേറ്റ അടയാളങ്ങളും മൃതദേഹത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി