കൊച്ചി: വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്കിടയിൽ വ്ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി ഹൈക്കോടതി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട് കഴിഞ്ഞ ദിവസം എംവിഡി സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദ്ദേശം. അതേസമയം, മോട്ടോർ വാഹനവകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്ത് നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ളാഷ് ലൈറ്റ് ഉപയോഗിക്കുന്നതിന് എതിരെയുള്ള നിർദ്ദേശങ്ങളോ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനിയും നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം ഉണ്ടായാൽ ഗതാഗത കമ്മീഷണർ കോടതിയിൽ നെരിട്ട് ഹാരാജായി വിശദീകരണം നൽകണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി എടുക്കണം. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഒറ്റകൈയിൽ പിടിച്ചു കയറ്റിയത് ജീവിതത്തിലേക്ക്; സൂപ്പർ ഹീറോയായി ബിജിത്ത്