കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിലുണ്ടാകും.
ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. സ്വർണപ്പാളി വിവാദത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്‌ഥരുടെയും പങ്ക് പ്രധാനമായും അന്വേഷിക്കണം.
കോടതിയുടെ ഇടപെടലിലൂടെയാണ് 2019ലെ വിവാദ സ്വർണം പൂശൽ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണം പൂശാൻ ചെന്നൈയ്‌ക്ക് കൊണ്ടുപോയ സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
തുടർന്ന്, ഇക്കഴിഞ്ഞ സെപ്‌തംബർ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് മുതലുള്ള കാര്യങ്ങൾ കോടതി ഇന്ന് പരാമർശിച്ചു. പലതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആയിരുന്നു എന്ന് വ്യക്‌തമാക്കിയാണ് കോടതി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
1998-99 മുതലുള്ള രേഖകൾ കണ്ടെത്തി സമർപ്പിക്കാൻ ശബരിമല ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്‌ഥാനത്തിലാണ് വലിയ ക്രമക്കേടുകൾ നടന്നിരിക്കുന്നതെന്നും അന്വേഷണം വേണമെന്നുമുള്ള തീരുമാനത്തിൽ കോടതി എത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ഇടപെടൽ മാത്രമല്ല, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി 2019ൽ ചെന്നൈയിലേക്ക് അയച്ച ഉദ്യോഗസ്‌ഥരുടെ പങ്കും അന്വേഷണത്തിൽ വരും.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ച് ചെന്നൈയ്‌ക്ക് അയച്ച സ്വർണപ്പാളികൾ 39 ദിവസത്തിന് ശേഷമാണ് അവിടെ എത്തിയത്. സന്നിധാനത്ത് നിന്ന് കൊണ്ടുപോയതിലും നാല് കിലോയിലധികം കുറവാണ് ചെന്നൈയിൽ എത്തിച്ച് തൂക്കിയപ്പോൾ ഉണ്ടായിരുന്നത്. 1999ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളി ഘടിപ്പിച്ചിരുന്നെങ്കിലും ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയാണ് ചെന്നൈയ്‌ക്ക് അയച്ചത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരും.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം