കൊച്ചി: കേരളത്തിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. ജനുവരി പത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് റിപ്പോർട് സമർപ്പിക്കേണ്ടത്.
ജസ്‌റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തിരുനെൽവേലിയിലെ ഗ്രാമങ്ങളിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവം വലിയ വിവാദമായി തുടരുകയാണ്. വിവാദത്തെ തുടർന്ന് തിരുനെൽവേലി ജില്ലയിലെ ആറിടങ്ങളിലായി തള്ളിയ മാലിന്യം കേരളത്തിലേക്ക് തിരികെ എത്തിച്ചിരുന്നു.
വിഷയം പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യുണലാണ് മാലിന്യം തിരികെ കൊണ്ടുപോകാൻ നിർദ്ദേശം നൽകിയത്. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെയും (ആർസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. രണ്ട് ആശുപത്രികളും ഐഎംഎയുടെ സ്‌ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് ബയോ മെഡിക്കൽ മാലിന്യം നൽകുന്നത്.
പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണ് കരാർ. ക്രെഡൻസിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് യൂസ് എഗെയ്‌നാണ്. രണ്ട് സ്‌ഥാപനങ്ങൾക്കും പിസിബിയുടെയും ശുചിത്വ മിഷന്റെയും കോർപറേഷന്റെയും അനുമതി ഉണ്ട്. മാലിന്യം തള്ളിയ സംഭവത്തിൽ ആറ് കേസുകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ സുത്തമല്ലി പോലീസാണ് മൂന്ന് കേസുകളെടുത്തത്.
കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെ സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർ വൈസറാണ് നിധിൻ രാജ്. മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസിൽ നേരത്തെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവർ അറസ്‌റ്റിലായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’







































